Sunday 22 March 2015

ഉത്തരമില്ലാത്ത ചില ഉത്തരാധുനികങ്ങള്‍

ആഴ്ചാവസാനത്തിന്‍റെ
ആഹ്ലാദതിമിര്‍പ്പില്‍
എടുത്തു ചാടിയത്
സൈബര്‍ബുദ്ധികള്‍
വേവിച്ചു വച്ച
കവിത ചെമ്പിലേക്ക് 
പുഴുങ്ങി വച്ച കവിതകള്‍
ആര്‍ത്തിയോടെ
നാലഞ്ചകത്താക്കി,
ചിലത് കല്ലുപോലെ കടുപ്പം,
കടിച്ചു പല്ല് പലതുപോയി
ചിലതൊരുവിധം ചവച്ചും
പാതി വിഴുങ്ങിയും
ഉദരസമക്ഷമെത്തി;
ഹാ.! എന്താശ്വാസം

മറ്റു ചിലത് കുടുങ്ങീ
തൊണ്ടയില്‍, ശ്വാസതടസ്സം
കണ്ണുന്തിച്ചൂ, കാലപാശം
കഴുത്ത് തഴുകിയ പോലെ.
ഓര്‍മയില്‍ മിന്നിമാഞ്ഞു
നാളെത്തെ ദിനപത്രം, ചരമകോളം,
ഒരൊറ്റവരിവാര്‍ത്ത.
"തൊണ്ടയില്‍ കവിത കുടുങ്ങി
യൊരു പ്രവാസി മരണപ്പെട്ടു"
മൃത്യുവോ അപമൃത്യുവോ
ചര്‍ച്ചിക്കും മാലോകലേറെ

ഭാഗ്യം; മരിച്ചില്ല ഞാന്‍,
എങ്കിലും അജീര്‍ണം,
ഉദരവീക്കം, നെഞ്ചെരിക്കല്‍
പുളിച്ചു തികട്ടല്‍ ഇത്യാദി
വിക്രിയകള്‍ തകര്‍ത്താടി,
ഒപ്പം മസ്തിഷ്കപ്രകമ്പനങ്ങളും
ഒരുകുപ്പി ത്രിഗുണന്‍
മായമേതുമില്ലാതകത്താക്കി
മലര്‍ന്നുത്തരം നോക്കി കിടന്നു
എങ്കിമെന്‍റെ ഉത്തരാധുനികതേ
തൂങ്ങി ചാകാന്‍ മേല്‍ക്കൂരയില്‍
ഉത്തരമൊന്നില്ലാതായി പോയി
മനസ്സില്‍ തീയിട്ടു ദഹിപ്പിച്ചു
പൊടിപിടിച്ച, ജീര്‍ണ്ണിച്ചൊരു
ശബ്ദതാരാവലിയും, പിന്നെ
ചില അറിവിന്‍റെ ഓര്‍മകളെയും
ചിതക്ക് കൂട്ടിരുന്നു ചിന്തയില്‍
അക്ഷരം അറിവായ് പകര്‍ത്തിയോര്‍
വേച്ചുപോയ കാലുമായ്
തിരികെ നടക്കട്ടെ ഞാനവര്‍
തുറന്നിട്ട വഴികളിലൂടെ..

Saturday 21 March 2015

നിഴലാട്ടങ്ങള്‍

നീലചിത്രങ്ങളുടെ നഗരത്തിലൂടൊരു
നിശബ്ദസഞ്ചാരി പോകുന്നപോലെയാണ്
ലേബര്‍ക്യാമ്പുകള്‍ക്കിടയിലൂടെ
ആഴ്ചാവസാനങ്ങളില്‍
ഒറ്റക്കിങ്ങനെ നടക്കുമ്പോള്‍....
പാതി മറച്ച ജനാല ചില്ലയില്‍പ്രതിഫലിക്കുന്ന
ടെലിവിഷനിലെ തിളക്കങ്ങള്‍,
ബങ്കര്‍ ബെഡ്കളുടെ ഞരക്കങ്ങള്‍..
ടി വി കാഴ്ചകളുടെ വര്‍ണനകള്‍
വിശകലനങ്ങള്‍, ഭാവനകള്‍ എല്ലാം
ഒരു നെടുവീര്‍പ്പിലെക്കൊതുക്കി
ഓവര്‍ടൈം ചെയ്തു കിട്ടിയ ഇത്തിരി
കാശുകൊണ്ട് ആഴ്ചാവസാനത്തിലേക്ക്
സ്വരുകൂട്ടി വച്ച ഒരു ഹാലാ കാര്‍ഡ്‌
അത് തീരും വരേം ഫോണിന്‍റെ
അങ്ങേ തലക്കലേക്ക് ഉമ്മകളുടെ
ഇലക്ട്രോണ്‍ പ്രവാഹം....
ഒടുവിലൊരു ന്യൂക്ലിയര്‍ഫിഷന്‍റെ
വഴുക്കലില്‍തെന്നി ഉറക്കത്തിലേക്കും

ഹാലാ കാര്‍ഡ്‌ ആഡംബരമാകുമെന്നു
ഭയക്കുന്നവന്‍റെ ഉമ്മകള്‍ എന്നും
മുറിഞ്ഞു മുറിഞ്ഞാണ് ഒഴുകുന്നത്
നെറ്റ് കാളിംഗ് വഴി ഉമ്മയൊന്നു
അവിടെ എത്തുമ്പോഴേക്കും അവള്‍
മടുത്തു ഉറക്കം പിടിച്ചിട്ടുമുണ്ടാകും
ഇനിയും എത്രയോ ഉമ്മകള്‍
വഴിക്ക് വച്ച് കൂട്ടി മുട്ടി
തകര്‍ന്നു പോയിട്ടുണ്ടാവും
ഇരുവര്‍ക്കും കിട്ടിയെന്നു ഇരുവരും
ആശ്വസിച്ച ഉമ്മകള്‍
ഒരു ചെറിയ മുറിക്കുള്ളില്‍
കൂനകൂടിയ ജീവിതങ്ങളുടെ
കണ്ണുകളില്‍ മിന്നിതിളങ്ങുന്ന
സ്വപ്നങ്ങള്‍ക്കും നീലവെട്ടം
സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി
പൂക്കുന്നപോലെ നീലിച്ച് മിന്നുന്നു

ഇതിനിടയില്‍ കിനാവുകളുടെ
ബുര്‍ജ്‌ ഖലീഫമുകളില്‍ നിന്നും
താഴേക്ക്‌ വീണവന്‍
പെസഹ വ്യാഴത്തിലെ തിരുവത്താഴവും
കഴിഞ്ഞു ഒരു ബോട്ടില്‍ ലൂമയോ
ബ്ലൂ മൂണോ സേവിച്ചു കരളുരുക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
ഇനിയുമൊരുത്തന്‍ നാളെയെ
ദുഖവെള്ളിയാക്കാന്‍ പാതിരാ
നിലാവിനെ മാത്രം സാക്ഷിയാക്കി
വാട്ടര്‍ടാങ്കിന്‍റെ ഉന്നതിയില്‍ നിന്നും
ഇന്‍റര്‍ലോക്ക് ടെയില്‍ പാകിയ
തറയിലേക്ക് കുതിച്ചു ചാടി
അന്ത്യ ചുംബനം ഭൂമിക്ക് നല്‍കി
ചോരപൂക്കള്‍ പുതച്ചു കിടക്കുമ്പോള്‍
സുഡാനി പി ആര്‍ഓ 999 എന്ന
അക്കങ്ങളില്‍ വിരല്‍ കുത്തുകയാവും
കുറച്ചകലെയൊരു ശവപ്പെട്ടി ആദ്യമായി
വിമാനയാത്രക്കൊരുങ്ങുന്നതിന്‍റെ
ത്രില്ലില്‍ ആണ്...
**************************************************************************

Ref: 
ഹാലാ കാര്‍ഡ്‌ -  പ്രീ പെയ്ഡ്‌ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ 
ലൂമ & ബ്ലൂ മൂണ്‍ -  ക്ലീനിംഗ് ലോഷന്‍സ്‌ 
999 - പോലീസ്‌, ആംബുലന്‍സ്‌ എമെര്‍ജെന്‍സി നമ്പരുകള്‍ 

Sunday 15 March 2015

ജീവന്‍റെമതം

ഇന്നലെയൊരു തെരുവ് കത്തിയെരിഞ്ഞു
ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും
ജൈനനും ജൂതനും ആരും
ഒരു മതഗ്രന്ഥവും കയ്യിലെടുക്കാതെ
ജീവനും കൊണ്ടോടി.
ഗ്രന്ഥതാളുകള്‍ക്കിടയില്‍ സസുഖം
ഉറങ്ങിയിരുന്ന ദൈവങ്ങള്‍
പുകച്ചുരുളുകള്‍ക്കിടയിലൂടെ
തീപിടിച്ച ഉടുതുണികളുമായി
അടുത്തു കണ്ടൊരു മഞ്ഞിച്ച
അഴുക്ക് ചാലിലേക്ക് എടുത്തുചാടി
"കോപ്പന്മാര്‍.! തൊലി പൊള്ളിതുടങ്ങിയാല്‍
ഒരുത്തനും ദൈവവും വേണ്ട
ഗ്രന്ഥവും വേണ്ട
അവനവന്‍ മാത്രം മതി"
അഴുക്ക് ചാലില്‍ നിന്നും
ദൈവവിലാപങ്ങള്‍ ഉയര്‍ന്നു
ആംബുലന്‍സിന്‍ന്‍റെ നിലവിളിക്കു അന്നും
പഴയശബ്ദം തന്നെയായിയിരുന്നു
പൊള്ളലേറ്റ് അതിനുള്ളില്‍
മരണത്തിനും ജീവിതത്തിനും ഇടയില്‍
പെന്‍ഡുലം പോലെ ചലിച്ച ജീവന്‍റെ
ലിംഗം കണ്ടു അത്യാഹിത വിഭാഗക്കാര്‍
അഡ്മിഷന്‍ ഷീറ്റില്‍ പേരെഴുതി
ഇത് മുഹമ്മദ്‌... ഇത് കൃഷ്ണന്‍....!
അപ്പോഴും അഴുക്ക് ചാലില്‍ ദൈവങ്ങള്‍
ഇനിയുമൊരു മതഗ്രന്ഥത്തിനുള്ള സാധ്യത
തിരയുകയായിരുന്നു




Saturday 23 June 2012

ഒരു ചുവന്ന സ്വപ്ന നൂല്

രാത്രിയും പകലും പരസ്പരം
തിരിക്കുന്ന ചക്രങ്ങള്‍ പോലെ
ഒന്ന് മറ്റൊന്നിനെ തിരിച്ചു സ്വന്തം
മുഖം പ്രദര്‍ശിപ്പിക്കുന്നു
ഒന്ന് മറ്റൊന്നിനെ കൊന്നു തോറ്റു
ഉയര്‍ത്തെണീക്കണ പോലെ
രാത്രിയെ കൊന്നു പകലും 
പകലിനെ കൊന്നു രാത്രിയും
നിനക്ക് വേണ്ടി മത്സരിക്കുന്നു.
കിതപ്പകറ്റാന്‍ നേരം കിട്ടാതെ 
ഇവര്‍ക്കൊപ്പം ഞാനും 
നിനക്ക് വേണ്ടി ഓടി തളരുന്നു.
നിനക്ക് ഉറങ്ങാന്‍, സ്വപ്നങ്ങള്‍ തരാന്‍ 
രാത്രിക്ക് ജീവന്‍ വക്കുമ്പോള്‍ 
നീ അറിയുന്നുണ്ടാവുമോ 
മറ്റെവിടെയോ പകലിനു വഴിമാറാന്‍ 
ഒരു രാത്രി പിടഞ്ഞു തീരുകയാണെന്ന്.

ഏതോ സ്വപ്നത്തിന്റെ ചുണ്ടില്‍ വിടരുന്ന 
ചെറു പുഞ്ചിരി, പകല് വന്നു 
തൊട്ടുവിളിക്കുന്നതറിയാതെ
രാത്രി മാഞ്ഞു പോകുന്നതറിയാതെ, 
ഇപ്പോഴും ആ ചുണ്ടില്‍ നിലാവ് 
പടര്‍ത്തികൊണ്ടേയിരിക്കുന്നു.
ഇവിടെ ഞാനും നീയും 
ഭൂഗോളത്തിന്റെ ഇരു പുറങ്ങളില്‍ നിന്ന് 
പരസ്പരം കാണാനാവാതെ
രാത്രിയുടെ ഇരുള്‍ വീണ കണ്ണിലൂടെ 
നിന്നെ ഞാനും പകലിന്റെ വെളിച്ചത്തിലൂടെ
എന്നെ നീയും തിരയുമ്പോള്‍
നീ അറിയുന്നുണ്ടാവുമോ, 
നിന്നെ എന്നില്‍ നിന്നും പറിച്ചെറിയാന്‍ 
എന്നെ അനുവദിക്കാത്ത നിന്‍റെ സ്വപ്നങ്ങളിലേക്കാണ്
ഞാന്‍ എന്‍റെ നിദ്രയുടെ തേരോടിക്കുന്നത് എന്ന്..?
അത് കൊണ്ട് തന്നെ ഇവിടെ എന്‍റെ പ്രിയ സ്നേഹിതരോട് 
എനിക്ക് യാത്ര പറയേണ്ടി വരുന്നു

അതെ നിങ്ങള്‍ എല്ലാവരും എന്നോട് ക്ഷമികുക, 
ഞാന്‍ നിങ്ങളോട് അവധി പറയുകയാണ്‌.... 
"നാളെ പുലരും വരേയ്ക്കും "
ഈ രാത്രി ( ഒരു പക്ഷെ ഒരു രാത്രികളും ) 
നിങ്ങള്‍ക്കരികില്‍ നിങ്ങള്‍ക്കൊപ്പം ചില്ലവഴികാന്‍ 
എനിക്കാവില്ല
എന്‍റെ കണ്ണിലെ സ്വപ്‌നങ്ങള്‍ പകര്‍ന്നെടുക്കാന്‍ 
അവളൊരു നക്ഷത്രത്തിന്റെ നീലിമ അണിയുമ്പോള്‍ 
എനിക്കെങ്ങനെ നിങ്ങള്‍ക്കൊപ്പം ഇരിക്കാനാവും
നാളെ പകലില്‍ നിങ്ങള്‍ക്കരികിലേക്ക് തിരികെ വരാം
എന്ന് പറഞ്ഞു ഞാന്‍ വിട വാങ്ങുമ്പോള്‍ 
ഒന്ന് കൂടി പറയട്ടെ; 
നാളെ പകല്‍ വന്നു വിളിക്കുമ്പോള്‍ 
ഞാന്‍ ഉണര്‍ന്നു നിങ്ങള്‍ക്കരികിലേക്ക് 
തിരികെ എത്തുന്നില്ലെങ്കില്‍ 
നിങ്ങള്‍ എന്നെ തേടി വരണം
ഒപ്പം എനിക്ക് സമ്മാനികുവാന്‍ 
മറക്കാതെ കൊണ്ട് വരണം;
"കൈ നിറയെ ഏറ്റവും അവസാനം വിരിഞ്ഞ, 
മഞ്ഞു തുള്ളി മാഞ്ഞു പോകാത്ത,
ഒരു പിടി ചുവന്ന പനിനീര്‍ പൂവുകള്‍" .

എനിക്കരികിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ 
സ്വപ്നം ചുണ്ടില്‍ തെളിയിച്ച ചിരി 
നിങ്ങള്‍ക്ക് ബാക്കിയാക്കി,
ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നതെങ്ങനെ 
എന്ന് കാണിച്ചു നിങ്ങളെ അതിശയിപ്പിച്ചു,
കൈ ചുരുട്ടി പിടിച്ചു ഇങ്ക്വിലാബ് 
വിളിച്ചു കൊണ്ട് പിറന്നു വീണ ഞാന്‍
തിരികെ പോകുമ്പോഴും കൈ ചുരുട്ടി പിടിച്ചു 
ഒരു സഖാവായി തന്നെ, ഇനി ഒരു പകലിനും 
ഒരു രാത്രിക്കും വേണ്ടി എന്നെ പകുത്തുവക്കാതെ
അവള്‍ക്കരികിലേക്ക് പോയി കഴിഞ്ഞിട്ടുണ്ടാവും.
ഒരു കാര്യം നിങ്ങളാരും മറക്കരുത്;
"അഗ്നികൈകള്‍ എന്നെ മൂടുംപോഴും
 ഒരു ചെമ്പട്ട് എന്നെ പുതഞ്ഞിട്ടുണ്ടാവണം..."

എത്തി ചേരുന്ന പുതിയ ലോകത്തില്‍ 
എനിക്കും അവള്‍ക്കും ചേര്‍ന്ന് 
സഖാക്കളുടെ മാത്രം ഒരു തലമുറയെ സൃഷ്ടിക്കണം.
എന്നെ ചുറ്റിയ ചെമ്പട്ടിന്‍റെ നൂലുകള്‍ കീറി, 
ചുവപ്പ് കൊടികളാക്കി അവിടെ ഞങ്ങള്‍ തീര്‍ക്കും 
ഒരു സമത്വ സുന്ദര ദേശം...
വേണമെങ്കില്‍ അതിനെ നിങ്ങള്‍
സ്വര്‍ഗമെന്നു  വിളിച്ചോളൂ. 
ലാല്‍ സലാം..... ലാല്‍ സലാം....!!!!

Saturday 16 June 2012

ആധ്യാത്മ ഡിങ്കായനം


കാലം നിനക്കൊരു കെണിയൊരുക്കും വിധി എന്നോട് പറഞ്ഞു.
പണ്ടേ അനുസരണയില്ലാത്ത ഞാന്‍ ചെവിക്കൊണ്ടില്ല അത്.
നിന്നെ വാ പിളര്‍ത്തി വിഴുങ്ങും ഒരു കാല സര്‍പം -
ജന്മത്തിന് സാക്ഷിയായ നക്ഷത്രങ്ങള്‍ എന്നോട് പറഞ്ഞു.
എന്നേക്കാള്‍ വളര്‍ന്നു വലുതായ എന്‍റെ അഹങ്കാരം
അതിനെ പുച്ഛിച്ചു ചിരിച്ചു 
നിന്‍റെ കൈകള്‍ കൊണ്ട് നീ പൂമാല ചാര്‍ത്തും, 
പകരം നിനക്ക് കിട്ടുമൊരു കനല്‍മാല 
പൂമാല കൊടുത്തു കനല്‍മാല വാങ്ങരുതെന്ന് 
പത്തുമാസം ചുമന്ന അമ്മ പറഞ്ഞു 
പേറ്റുനോവിന്റെ കണക്കെഴുത്തെന്നു കളിയാക്കി
ഞാന്‍ കനല്‍ മുത്ത്‌ കോര്‍ത്ത ആ മാല ചൂടി.
നിന്‍റെ ചുവടു പിഴച്ചെന്നു ആയിരം വട്ടം പറഞ്ഞു 
സ്വയം കരഞ്ഞെന്റെ മനസും 
അത് കേട്ട് ദിക്കെട്ടിലും ആര്‍ത്തട്ടഹസിച്ചു ചിലച്ചു ഗൌളിയും.
ദൃഷ്ടാന്തം തെളിയും പച്ചമാവെരിയിച്ചു, 
അമ്മ കരയും അച്ഛന്‍ പാതി മരിക്കും
കല്ല്‌ വേവിച്ചാക്കിയ കാളകൂടം കഴുത്തില്‍ തടകെട്ടി, 
ഒരു കയ്യെന്റെ അകവാതിലടച്ചു
മറുകൈ പുറവാതിലും, 
ഞാനുമങ്ങനെ വിധിയാലൊരു കാള കൂടമായി 
എന്‍റെ നേരുവിട്ടൊരു കളിയറിയാത്ത ഞാന്‍ 
കാലെടുത്തു വച്ചു കെണിക്കുരുക്കില്‍ 
കാലമൊരു കെണിയായി, ഞാനൊരു മണ്ടനെലിയും.
നിര്‍ത്താതെ തുടരുന്നു ഞങ്ങളിരുവരും
ഈ മൂഷിക മാര്‍ജാര വിപ്ലവമിന്നും

Saturday 10 September 2011

എന്‍റെ ഉണ്ണിക്കുട്ടന്...........

വേര്‍പിരിയലുകള്‍ വേദനയല്ല ശൂന്യതയാണ് തീര്‍ക്കുന്നത്.....
നീ തീര്‍ത്തുപോയ ശൂന്യത നിറക്കുവാന്‍ നീ മകനായി തിരികെ വന്നു....
പക്ഷെ ഒന്നും മറ്റൊന്നിനു പകരമാവില്ല എന്നിരിക്കെ,
ആ ശൂന്യത നിറക്കുവാനാകാതെ ഞാന്‍ ഇപ്പോഴും ഇരുളില്‍ തനിയെയാണ്.

എന്‍റെ നിശബ്ദതക്കു നാവു വക്കുന്നത് നിന്‍റെ ഒച്ചകള്‍ കൊണ്ടായിരുന്നു.....
നിന്‍റെ ബഹളത്തിന്‍റെ അലയൊലികള്‍ ആണ് എന്നില്‍ ആഘോഷത്തിന്‍റെ ഉത്സവമേളങ്ങള്‍ നിറച്ചിരുന്നത്....
നീ കുസൃതികള്‍ കൊണ്ട് പൂക്കളമൊരുക്കിയത് എന്‍റെ ദിവസങ്ങളില്‍ ആയിരുന്നു.....
ആ നിറങ്ങളും കൊണ്ട് നീ ഒന്നും പറയാതെ പോയപ്പോള്‍ ഒപ്പം ചോര്‍ത്തിയെറിയപ്പെട്ടത്
എന്‍റെ കിനാവുകളാണ്.
എന്‍റെ അഹങ്കാരത്തിന്‍റെ ആദ്യ വാക്കും അവസാന വാക്കും നീയായിരുന്നു....
വേഗതയോടുള്ള എന്‍റെ പ്രണയം കണ്ടു അസൂയപ്പെട്ട് എന്നെപ്പോലെയാകണം
നിനക്കുമെന്നു കൂട്ടുകാരോട് പറഞ്ഞു എന്നെക്കാള്‍ വേഗത്തില്‍ നീ കടന്നു പോയപ്പോള്‍
ചലനമറ്റതു പോലെയായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ ഇപ്പോള്‍ നിര്‍വികാരതകളുടെ കറുപ്പും വെളുപ്പും മാത്രം ബാക്കി.
അച്ചനെയല്ലാണ്ട് മറ്റൊന്നിനെയും ഭയക്കാതിരുന്ന എനിക്കിപ്പോള്‍ ചുറ്റുമുള്ളതെല്ലാം പേടി മാത്രം തരുന്നു.....
എല്ലാറ്റിനും കാരണം നീയാണ്..... നീ മാത്രം.
ഒന്നും പറയാതെ, ദിവസങ്ങളോളം എന്നെയൊന്നു വിളിക്കുക പോലും ചെയ്യാതിരുന്ന നീ
നിനക്ക് വേണ്ടിയുള്ള എന്‍റെ ശ്രമങ്ങളൊക്കെ അപൂര്‍ണതയുടെ ശേഷിപ്പുകള്‍ മാത്രമാക്കി
എന്നെ തനിച്ചാക്കി നീ ആവിയായും ജലമായും അഗ്നിയായും ഒക്കെ തീര്‍ന്നപ്പോള്‍
നിന്‍റെ ഏതു സ്വാര്‍ത്ഥതയാണ് നീ സഫലമാക്കിയത്...?
എനിക്ക് നിന്നെ കണ്ടെത്തണം.... ഇനിയും വേണം...
എവിടെയാണ് നിന്നെ ഞാന്‍ തിരയേണ്ടത്....
മേഘങ്ങള്‍ക്കിടയിലാണോ നീ മറഞ്ഞത്....?
അതോ നക്ഷത്രങ്ങള്‍ക്കിടയിലാണോ.......?
അതോ നീ അലിഞ്ഞു തീര്‍ന്ന പഞ്ച ഭൂതങ്ങളിലോ..?
അങ്ങനെയെങ്കില്‍ നീ പറഞ്ഞു തരണം എനിക്ക്....
ഇങ്ങനെ എന്നും എന്‍റെ സ്വപ്നങ്ങളില്‍ വന്നു എന്നെ കരയിപ്പിച്ചു പോകുന്നതിനു പകരം
നിന്നെ കണ്ടെത്താനുള്ള വഴി പറഞ്ഞു തരാം എനിക്ക്......
നിന്നെ കണ്ടെത്തിയാല്‍ ഉറപ്പാണ്, മൂന്നാം തവണയും ഞാന്‍ നിന്‍റെ ചെകിട്ടത്തടിക്കും....
മുന്‍പ് രണ്ടു തവണ നിന്നെ തല്ലിയപ്പോഴും നിനക്ക് ബോധം മറഞ്ഞു പോയിരുന്നില്ലേ...?
എന്നിട്ട് ബോധം വരുന്ന നിന്നെ പിന്നെ കുസൃതി കാട്ടാന്‍ വിടാത്ത വിധം എനിക്ക് ചേര്‍ത്ത് പിടിക്കണം....
ഒരു നിഴലിനും നിന്നെ മറക്കാന്‍ ഇട കൊടുക്കാത്ത വിധം എനിക്ക് നിന്നെ സംരക്ഷിക്കണം....
നിനക്കായ് ബാക്കിയാക്കിയതെല്ലാം പൂര്‍ത്തിയാകണം എനിക്ക്.....
എനിക്കുറപ്പുണ്ട്... അങ്ങനെയെങ്കില്‍ മാത്രമേ എന്നില്‍ എല്ലാ ആഘോഷങ്ങളും തിരികെയെത്തൂ.
അതുവരെ എല്ലാം അഭിനയം മാത്രം..... ജീവിതത്തെ അഭിനയിച്ചു തീര്‍ക്കുന്നു.....
നിഴലുപോലുമറിയാതെ ഉള്ളില്‍ കരഞ്ഞും പുറമേ ചിരിച്ചും ഞാന്‍ അഭിനയിക്കുന്നു.
ഇരുള്‍ കൂട്ടുപോലുമില്ലാതെയുള്ള എന്‍റെ ഈ യാത്രയില്‍ എന്നിലെ ജീവ കലകളില്‍ സംവേദനത്വം പോലുമില്ല....
ഒന്നുമറിയാതെ ഒരു പൊങ്ങു തടി പോലെ ഞാന്‍ മുന്നോട്ടും എന്‍റെ ആയുസ്സിലെ ദിനങ്ങള്‍
ഭൂതകാലത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കും യാത്രയാകുന്നു.
കൊഴിയുന്ന നിമിഷങ്ങളേ നിങ്ങള്‍ സാക്ഷി, "എനിക്കും നിനക്കും ഈ കാലത്തിനും."

Friday 20 May 2011

A Rhyme of Promise

I want to keep promises always.....
Coz i don't want to be an idol breaker.
I know for sure, once a promise is broken,
there fails a resolution somewhere....
Then the windows may weep deeply,
And the rhymes may get rhythm less.

Hence here I do let my fingers cry, not as
rolling tear drops, but as oozing blood pearls
To make thick ink to sketch the pictures,
Portraits and vague faces found in my way.
After a long winter under the blanket of ice
like in a peaceful silence of hibernation,
The spring came at last spreading new blooms
blooms of hopes and plumes of dreams
began to spread their wings and dance.

Oh my beloved; thee came with rays,
Rays of love to melt this icy, snowy cloaks
Thee gave me spring again, life again
My dead hopes rebirths to new dreams
And I do wait for the destined time to come
to feel the warmth of your nearness,
to eat and drink the elixir of your love
and remain dead less in your love
The world may get surprised or standstill,
The Gods may be jealous or covetous,
Seeing this eternal piece of love
happens once in a while in all worlds.

You are like nobody since I am yours only
You are like nobody since you're mine only
It's love, the eternal extremes of life.
I must say half full of glass is half full of life
As we're the better halves, life is complete
And nothing prevails to keep emptiness.
The bells are ringing and the moonlight smiles
Blue bells are dancing and feathers flies
Yes, our solitude is shared each other.
And we do remain better half for ever.